ഹൊറർ

ഈ നഗരത്തിൽ

ഞാനെപ്പോഴാണ്

വണ്ടി ഇറങ്ങിയതെന്ന്

ഓർമ്മയില്ല.

എന്തിനാണ്

ഞാൻ ഇവിടെത്തന്നെ

വന്നതെന്നും

ഓർക്കാനാവുന്നില്ല.


അവിഹിത ബന്ധത്തിനിടയിൽ

പിടിക്കപ്പെട്ട

മറുനാടൻ തൊഴിലാളിയെപ്പോലെ

ആത്മനിന്ദയും മൗഢ്യവും നിറഞ്ഞ

സൂര്യനെ

ഈ നഗരത്തിനു മുകളിൽ

കെട്ടിടങ്ങളേക്കാൾ ഉയരത്തിലല്ലാതെ

ആരോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.


വഴിയരികിലെ യാചകർ,

കാറിനകത്ത് പത്രം വായിക്കുന്ന നിലയിലുമല്ലാതെയും

ടാക്സി ഡ്രൈവർമാർ,

റസ്റ്റോറന്റിൽ നിന്ന്

ഭക്ഷണം എടുക്കുകയോ വിളമ്പുകയോ ചെയ്യുന്ന നിലയിൽ ബെയറർമാർ,

മദ്യശാലയുടെ തറയിലേക്ക്

കണ്ണുകളൂന്നിയ നിലയിൽ

കുടിയന്മാർ,

മൊബൈലിൽ

ഏതോസന്ദേശം നോക്കുന്ന നിലയിൽ ചെറുപ്പക്കാർ ,

എല്ലാവരും നിന്നനിൽപ്പിൽ

ഇരുന്ന ഇരുപ്പിൽ

സ്വിച്ചിട്ടതുപോലെ ഉറങ്ങുന്നു.


എല്ലാവരും ഉറങ്ങുന്ന

ഈ പകൽ നഗരം

ശിൽപ്പങ്ങളുടെ

ഒരു മ്യൂസിയത്തിലൂടെയെന്ന പോൽ

എന്നെ നടത്തിക്കുന്നു .


എനിക്ക് ആരെയും

ഉണർത്തുവാൻ

തോന്നിയില്ല.

പകലുറങ്ങുന്ന എല്ലാ മനുഷ്യരും

കൂടിയ ദയ അർഹിക്കുന്നു.

ഒരു അനക്കം കൊണ്ട്

ഈ നഗരം ഉണരുമെങ്കിൽ

അതേതുവിധമാവുമെന്ന ഭയം

എനിക്ക് അടക്കാനായില്ല.


ദാഹിച്ചപ്പോൾ

ഞാൻ വെള്ളമെടുത്തു കുടിച്ച

കടയിലെ കടക്കാരനോ

വിശ്രമിക്കാൻ

മുറി അന്വേഷിച്ചുചെന്ന

ലോഡ്ജിലെ മാനേജരോ

ഉണർന്നതേയില്ല.


ഉറങ്ങിക്കിടക്കുന്ന നഗരവഴികൾ

ഉറങ്ങാത്തതായി എന്നെക്കൂടാതെ

കുറച്ചു കാക്കകളെയും പട്ടികളെയും കാണിച്ചുതന്നു.


ബസ് സ്റ്റാൻഡിലെ

നിർത്തിയിട്ട ബസ്സുകളിലും

റെയിൽപ്പാളങ്ങളിൽ നിശ്ചലമായ 

തീവണ്ടിയിലും

ആളുകൾ പല നിലയിലിരുന്ന് ഉറങ്ങുന്നു.


വിവിധ മാതൃകകളിലുള്ള

കൂർക്കം വലികൾ മാത്രം നിറഞ്ഞ ഈ നഗരം ഒരു പ്രേത സിനിമയാണെന്നും

ഞാനതിന്റെ വഴികളാൽ വരിഞ്ഞുമുറുക്കപ്പെടുവാൻപോകുന്ന

ഇരയാണെന്നുമുള്ള

തോന്നൽ ഹൃദയമിടിപ്പ് കൂട്ടി.


മാറാല പിടിച്ച കെട്ടിടത്തിന്റെ തുറന്നിട്ട ജനാലയിലൂടെ ഒരു കാക്ക ദുരൂഹവും ഭയജനകമായ മട്ടിൽ നോക്കി.

ഒരിരുട്ട് അഴിഞ്ഞുവന്നു.


അപ്പോൾ ഒരു ഒഴിഞ്ഞ വാഹനം വന്നു നിന്ന് അതിന്റെ വാതിൽ തുറക്കുകയും

എന്നെ ...