അല്ലെങ്കിലും,ആർക്കുവേണം പരാജയങ്ങളുടെ സ്മാരകങ്ങൾ?

അച്ഛാ,

പെൻസിൽ കളഞ്ഞു പോയതിന് രണ്ട് കിലോമീറ്റർ തല്ലിയോടിച്ചതും

നുണ പറഞ്ഞതിന് ചുമരിൽ തല കൂട്ടിയിടിച്ചതും

പറഞ്ഞു തെറ്റിയപ്പോൾ കഫംതീനീ എന്ന് വിളിച്ചതും

സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചിരുന്നു.


ആരുമില്ലെന്ന് ഉറപ്പിച്ച് വീടുവിട്ട്

മാസമൊന്ന് കഴിഞ്ഞപ്പോൾ

കണ്ണു നിറച്ച് കാണാൻ വന്നിരുന്നു. തിരിച്ചുവിളിച്ചിരുന്നു.

കൂടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.


മതം നോക്കാതെ ഒരുവളെ കൂടെക്കൂട്ടിയപ്പോൾ

നിങ്ങളെന്നെ ഉപേക്ഷിച്ചതെന്താണ്?

എത്ര മർദ്ദിച്ചിട്ടും

തോൽക്കാത്ത ഒരു മനുഷ്യൻ 

എന്റെയുള്ളിൽ ഉണ്ടായതു കൊണ്ടാവുമോ?

സ്വന്തം മക്കളോട് തോൽക്കാതെ ഒരു പിതാവും പൂർത്തിയാവുന്നില്ലെന്നചരിത്രസത്യം

എന്നെയും കൊത്തുന്നതു വരെ കാത്തിരിക്കുകയാവുമോ?