നഗരം സാക്ഷി / സുഗതൻവേളായി's image
103K

നഗരം സാക്ഷി / സുഗതൻവേളായി

നഗരം സാക്ഷി


അനുഭവം / സുഗതൻ വേളായി


1986. ഞാൻ ബംഗളുരുവിൽ

ശേഷാദ്രിപുരത്ത് മൂസ്സഹാജിയുടെ കടയിൽ മുന്നൂറുരൂപ ശമ്പളത്തിൽ പണിയെടുക്കുന്ന കാലം.


നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒറ്റപ്പെട്ട് അകന്നു കഴിയുന്ന അവസ്ഥ അരോചകമായിരുന്നു. എങ്കിലും എന്തിനും തയ്യാറായി ഇറങ്ങി പുറപ്പെട്ടിട്ട് പെട്ടെന്ന് ഒരു തിരിച്ചു പോക്ക് അസാധ്യവുമായിരുന്നു.


ഹാജിക്കയുടെ തരക്കേടില്ലാത്ത കടയിലും കുടുസുമുറിയിലുമായി ഞാൻ സ്വയം തടവിലായി. തുടക്കത്തിൽ കടയിൽ വരാറുള്ള പല പല ഭാഷക്കാരുടെയും കലപില കുട്ടലിൽ ഞാൻ എരിപൊരി കൊണ്ടു. മദ്ധ്യാഹ്നം പാചകക്കാരനായ പണ്ടാരിയായി മുറിയിൽ കഴിച്ചുകൂട്ടാൻ കഴിയുന്നതിലായിരുന്നു അൽപ്പമെങ്കിലും ആശ്വാസം.


മുറിയിലെ ചെടുപ്പിക്കുന്ന മണത്തിൽ നിന്നും രക്ഷപ്പെട്ട് ചില്ല്പൊട്ടിയ ജനാലയ്ക്കൽ വന്നു നിൽക്കും.പുറത്ത് ടാർ പൊളിഞ്ഞ റോഡ് പൊതുവെ വിജനമായിരുന്നു. റോഡിനപ്പുറം അരളി മരങ്ങൾ കുടപിടിച്ചു നിരന്നുനിന്ന ഒരു പാർക്ക്.ചോര തുള്ളികൾ തെറിച്ചതു പോലെ ചിതറീവീണഅരളിപ്പൂക്കൾ !.


സൂര്യൻ തീമഴ പെയ്ത്കരിച്ചുകളഞ്ഞ പുൽനാമ്പുകളിൽ പുളഞ്ഞു രസിക്കുന്ന തെരുവു പിള്ളേർ. ജടപിടിച്ച മുടി ചീകിയൊതുക്കാൻ പാടുപെടുന്ന ഏതാനും തമിഴ് സ്ത്രീകൾ. നാട്ടിൽ അവരെ അണ്ണാച്ചികൾ എന്നു വിളിച്ചു പോന്നതിലെ വിരോധാഭാസമോർത്ത് ചുണ്ടിൽ ചിരി വിരിയാറുണ്ട്.


പാർക്കിലെ കമ്പിവേലിക്കപ്പുറം കൊച്ചു കൊച്ചു കൂരകൾ തിങ്ങിനിറഞ്ഞ ഒരു ചേരി. അത് വി.വി.ഗിരി കോളനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കുരയ്ക്കുമേൽ കുത്തി നിർത്തിയ അനേകം ആന്റിനകൾ .അവയ്ക്കിടയിലൂടെ ചൂളം വിളിച്ച് കടന്നു പോകാറുള്ള തീവണ്ടിയുടെ നരച്ച മേൽഭാഗം ചിലപ്പോൾ കണ്ണിൽ പെട്ടെന്നു വരാം.

അതിനുമപ്പുറം അകലെ ആകാശത്തിന്റെ ഒരു കീറ്.


ഇവിടെ ഈ മുറിയിൽ ഇങ്ങനെ നില്ക്കവേ, മനസ്സ് ഞാനറിയാതെ തെന്നി മാറും. അപ്പോൾ മുന്നിലെ വിരസമായ കാഴ്ചകൾ പൊടുന്നനെ മാഞ്ഞു പോകുകയും പുതിയ കാഴ്ചകൾ പിറവി കൊള്ളുകയും ചെയ്യും.


പാർക്കിലെ അരളി മരത്തിനു പകരം നാട്ടുകവലയിലെ സദാ ഇമവെട്ടി കൊണ്ടിരിക്കുന്ന അസംഖ്യം ഇലകളുള്ള ആൽമരവും ഇളം കാറ്റും കുളിർമ്മയും തഴുകിവരും. ആൽമരത്തിന്റെ നെറുകയിൽ കൊടികെട്ടാൻ കയറിയ സഹദേവന്റെ സാഹസികത! കൂട്ടുകാരൊത്ത് നാട്ടുവർത്തമാനങ്ങളും കളിതമാശകളുമായി കടന്നു പോയ സായന്തനങ്ങൾ.കൈത്തോടിനു

മുകളിലെ കലുങ്കിൽ ചൊറ പറഞ്ഞിരുന്നരാത്രികൾ.മുതിയങ്ങ

ഷാപ്പിലെ അന്തികള്ളും മോന്തി ലക്കുകെട്ടുവരുന്നവരുടെ കുഴഞ്ഞ കശപിശകൾ ..... മായ്ച്ചാലും മായാത്ത ഓർമ്മകളായി എല്ലാം മനസ്സിൽ ഓടിയെത്തും.


ചില നേരങ്ങളിൽ ഈ മുറി എന്റെ പഠനമുറിയുമാകുന്നു.! അലമാരയിൽ ചിട്ടയോടെ അടുക്കിവെച്ച പുസ്തകങ്ങൾ എന്നെ നോക്കി നെടുവീർപ്പിടും. അന്തരാളത്തിൽ ഞാനറിയാതെ ഒരാന്തൽ അനുഭവപ്പെടും. അച്ചടി മഷി പുരണ്ട മലയാളത്തിനു വേണ്ടി മനസ്സുകൊതിക്കും.


ഇപ്പോൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ പടർന്നു പന്തലിച്ച പുളിമരവും മറ്റു പച്ചപ്പുകളും ചപ്പിലകിളികളുടെ ചലപിലയും മാത്രം. ഒരു മാത്ര വീടും തൊടിയും ചുറ്റുപാടുകളും മനസ്സിൽ പച്ച പിടിച്ചങ്ങിനെ നിൽക്കും.


വീണ്ടും പുതിയ കാലത്തിലേക്ക് നിപതിക്കേ, ഗൃഹാതുരമായ ഓർമ്മകളിൽ ഉള്ളുപൊള്ളും. കൈയ്ക്കും തലയ്ക്കം ഒരുതരം തരിപ്പ് അരിച്ചു കയറും. എന്തെങ്കിലും എഴുതിയേ കഴിയൂ എന്ന അവസ്ഥ എന്നെ ഭ്രാന്ത് പിടിപ്പിക്കും.


ആത്മനൊമ്പരങ്ങളും വ്യഥകളും ഗൃഹാതുര സ്മരണകളും വെറുതെ കുത്തികുറിക്കും. ഒടുവിൽ അതൊരു കവിതയായ് പെയ്തിറങ്ങും.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി അപ്പോൾ അനുഭവിച്ചറിയുന്നു. പിന്നീട് ഗൃഹാതുര ആകുലതകളിൽ കവിതയും ഒരു കൂട്ടായി .


'പലരും കവിതയെ ആത്മാവിഷ്ക്കാരത്തിന് തിരഞ്ഞെടുക്കുന്നത് കവിതയ്ക്ക് വൈരുദ്ധ്യങ്ങളെ കൂടുതലായി ഉൾക്കൊള്ളാനുള്ള കഴിവു കൊണ്ടോ, കവിത ആത്മാവിനോട് ഏററവുമടുത്ത സാഹിത്യരൂപമായതുകൊണ്ടോ, അത് ഒരഭയവും ബാധയൊഴിപ്പുംപ്രാർത്ഥനയും ആയതുകൊണ്ടോ ആവാം

Read More! Earn More! Learn More!